Jan 1, 2010

വിഷുപ്പടക്കങ്ങള്‍

സ്വര്‍ഗ്ഗസീമയില്‍ നിന്നുമുതിര്‍ന്ന നല്‍-
സ്വര്‍ണ്ണ സൌഗന്ധികങ്ങള്‍ വിരിയവേ
വേണുഗാനം പൊഴിഞ്ഞ വൃന്ദാവന-
തീരമോര്‍മ്മകള്‍ കട്ടെടുത്തീടവേ
ശ്രീലകങ്ങളില്‍ നിന്നുമൊരജ്ഞാത-
ഗാഥ ചുറ്റും നിറം പൊലിച്ചീടവേ
ഏറെയുല്‍സാഹത്തിലാണവര്‍ എന്നെയു-
മേറിനില്‍ക്കും വിഷുക്കാല സന്ധ്യയില്‍..

സന്ധ്യയാവുമ്പോള്‍ അന്തരാത്മാവില്‍ നി-
ന്നൂര്‍ന്നുവീഴുന്നു തപ്തവികാരങ്ങള്‍
ഒട്ടു നേരം കഴിയുകിലെന്നിലെ
സ്വപ്നതാളങ്ങളെല്ലാം മറഞ്ഞുപോം
പാഞ്ഞടുക്കുന്ന തീപ്പൊരിയെന്നിലെ
കന്യകാത്വം കവര്‍ന്നു മടങ്ങിടും
വ്യര്‍ത്ഥമെന്നറിയുമ്പോഴും പിന്നെയും
വ്യക്തമാകുന്നു ജീവിതാസക്തികള്‍...

കണ്ടുനില്‍പ്പവര്‍ പൊട്ടിച്ചിരിക്കുന്നു
വര്‍ണവസ്ത്രങ്ങള്‍ എല്ലാമഴിയുമ്പോള്‍
ഉത്സവക്കൊഴുപ്പാളിപ്പടരും ഞാന്‍
നിന്നു പച്ചയ്ക്ക് കത്തിയമരുമ്പോള്‍

ഒടുവില്‍ ശേഷിക്കും ചാമ്പല്‍പ്പൊടിയിലെന്‍
ജീവമുദ്രകള്‍ നടനമറുക്കുമ്പോള്‍
ശ്യാമമേഘമായ് വിണ്ണിലൊളിക്കട്ടെ
നാളെയെന്‍ കണ്ണുനീരു പെയ്യിക്കുവാന്‍

No comments: