Apr 11, 2010

പിഞ്ഞിപ്പോയ ശബ്ദങ്ങൾ..

കാലിൽ പുരണ്ട കറുത്തമണ്ണ്
ചവിട്ടിയിലുപേക്ഷിച്ച്
വീടിന്റെ പടി കടന്നപ്പോൾ
സന്ധ്യ കഴിഞ്ഞിരുന്നു
ഇല്ലായ്മയുടെ രൂക്ഷഗന്ധത്തിൽ
ഹൃദയമിടറിവീണത്
ഞാൻ മാത്രമറിഞ്ഞു..

വെളിച്ചമെത്താത്ത വടക്കേമൂലയിൽ
ഇഴയകന്ന കയർവരിക്കട്ടിലിൽ
ചലനമറ്റൊരു മനുഷ്യൻ-
അതെന്റെയച്ഛനാണ്..
ഇടയിലൊരു പിഞ്ഞിയനിശ്വാസം
ആത്മാവിലെവിടെയോ
പ്രതിധ്വനിക്കുന്നു..
സ്വന്തം നിഴലിൽ തെന്നിവീണ
ദുർവിധിയോർത്ത്
സ്വയം ശപിക്കയാവാം..

വാരിച്ചുറ്റിയ
പഴയ കോട്ടൺസാരിയിൽ
ഉടലിനൊപ്പം ഹൃദയവും മൂടി
വാതിൽ‌പ്പടിക്കിപ്പുറം
ഇരുളിനോട് കയർത്തുകൊണ്ട്
അമ്മ...
അന്ധകാരത്തിന്റെ
അവസാനബിന്ദുവും
കുഴിഞ്ഞകണ്ണിലുറയുമ്പോഴും
നാളത്തെ സൂര്യനെ
സ്വപ്നം കാണുകയാവാം..

കരിപുരണ്ട ചുമരിനെ
കൈത്തലം കൊണ്ടു വകഞ്ഞുമാറ്റി
പിന്നെയുമകത്തേക്ക്..
അവിടെ,
നിലച്ച കവിതപോലെ
ഇളയപെങ്ങൾ..
അവളുടെ മെലിഞ്ഞവിരലുകൾ
എണ്ണമറന്ന ചുരുണ്ടമുടിയിലെ
ഊരാക്കുടുക്കറുക്കുന്നു..

അമ്മയുടെ കണ്ണീരുവീണ്
എന്നോ അണഞ്ഞുപോയ
അടുപ്പിനരികിൽ
ജീവിതത്തിലാദ്യമായ്
ഞാൻ നിവർന്നുനിൽക്കുന്നു..
ക്രൂരമായ ചിരിയോടെ
ഇടംകയ്യിലൊതുക്കിയ
ഹോട്ടൽ‌പ്പൊതിയിലേക്ക്
സ്നേഹത്തിന്റെ വിഷം പകർന്ന്
അമ്മയെയും പെങ്ങളെയും
അടുക്കിപ്പിടിച്ച്
കയർവരിക്കട്ടിലിലേക്ക്..

അവിടെവെച്ച് വിളമ്പണം
ഊട്ടണമെല്ലാവരെയും..
അവിടെയവസാനിക്കണം
പിഞ്ഞിയ നിശ്വാസവും
പിന്നെയൊരു തേങ്ങലും..

2 comments:

hashe said...
This comment has been removed by the author.
Satheesh Sahadevan said...

pinjippoyi................:)

keep writing....ninakku tharaan puthiya vaakkukalilla....athellam sms ayachu theernnupoyi....