Apr 28, 2013

ഇന്നലത്തെ നേരങ്ങൾ













തിരക്കുണ്ടോ..?
ഇല്ലെങ്കില്‍ 
വീട്ടിലേക്കുള്ള ഒടുവിലത്തെ ബസ്സും പറഞ്ഞയച്ച് 
ഇന്നലത്തെ ഏഴുമണി നേരത്തേക്ക് 
ഇപ്പോഴെന്റെയൊപ്പം വരണം.

ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്.

അവിടെ 
നിനക്ക് പരിചയക്കാരുണ്ടാവില്ല..
കൂട്ടച്ചിരികള്‍ നിന്നെ നോക്കിയിട്ടുമല്ല.

എനിക്കറിയാം
എത്രയൊക്കെ പറഞ്ഞാലും
പിന്നെയുമങ്ങനെ ചിന്തിച്ചെടുക്കുമെന്ന്.
ഒച്ചകളില്ലാത്തൊരു തുരുത്ത്
അതിനുള്ളില്‍ കണ്ടെത്തുമെന്നും.

അറിയാതൊരു നോട്ടം
നിന്നിലേക്ക്‌ പന്തലിക്കുമ്പോഴേക്കും
മറ്റൊരു നോട്ടമത് പിഴുതുകളയും.

പക്ഷെ 
നീയെന്നെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം.
നമുക്കിടയില്‍ ഒരു ചെടി നട്ടുപിടിപ്പിക്കണം.
അര മണിക്കൂറിനുള്ളില്‍
പറിച്ചുനടാന്‍ പാകത്തിലതിനെ 
വളര്‍ത്തിയെടുക്കണം.

ഇടയിലൊരു റിംഗ്ടോണില്‍   
ഞാനില്ലാതാകുന്നത് നീ കണ്ടു .
ശബ്ദങ്ങള്‍ ,
പിന്‍കഴുത്തിലൂടെ 
നമ്മള്‍ കയറിവന്ന സ്റ്റെപ്പുകളിറങ്ങിപ്പോകുന്നതും.

വിളിച്ചതാരെന്ന് വേവലാതിപ്പെടരുത്.

തൊട്ടടുത്ത നിമിഷം 
രണ്ടാംനിലയെ തുപ്പിയെറിഞ്ഞ്  
റോഡുകള്‍ പോകുമ്പോള്‍ മാത്രം 
ഞാന്‍ നിന്നെ ശ്രദ്ധിച്ചുതുടങ്ങും.
നമുക്കിടയില്‍ തഴച്ചുനില്‍ക്കുന്ന പച്ചത്തണ്ടുകള്‍
പ്രണയത്തിന്റെ പാലങ്ങളെന്നോര്‍മിക്കും.

ഇന്നലെ രാത്രി മുഴുവന്‍
നമ്മള്‍ 
സമയസൂചികളെ
പിന്നോട്ട് നടത്തിപ്പഠിപ്പിക്കും,

അകലങ്ങളിലന്നേരം
ഓരോ വിരലും 
ആയിരം വഴികളായിപ്പിരിഞ്ഞുതുടങ്ങും.


Feb 11, 2012

ഡിസംബര്‍ ഏത് കലണ്ടറിലാണ് ?



















മൌനത്തിന്റെ അടയാളങ്ങളില്‍

കടല്‍ മരണപ്പെടുന്നു.

തീ ചവയ്ക്കുന്ന പെണ്ണുങ്ങള്‍ 
അവരുരച്ചുവെളുപ്പിച്ച തിരകള്‍ ;
എല്ലാമൊലിച്ചുപോകുന്നു. 

മഴക്കാടുകളെ പിഴുതെറിഞ്ഞ ഒച്ചയുടെ വിത്തുകളില്‍
കൊള്ളിച്ചൊന്നു  തുപ്പി,
തുഴകള്‍ 
തുരുമ്പെടുക്കാത്ത വെയിലില്‍ തുറിച്ചിരിക്കുന്നു.
'മഞ്ഞവെളിച്ചം മഞ്ഞവെളിച്ച'മെന്ന് 
വളയറ്റങ്ങളിലീണം കൊരുത്ത് 
വൈകുന്നേരങ്ങള്‍ വലിയ കൊതുകുകളാകുന്നത്
നോക്കിത്തിളങ്ങുന്നു മിന്നാമിനുങ്ങുകള്‍ .

ഇടത്തേ കാല്‍മുട്ടില്‍ നിന്ന്
ജീവന്‍ ചുരണ്ടിയെടുത്തുകൊണ്ടിരുന്നു  
ഓപ്പറേഷന്‍ തിയേറ്ററുകള്‍
മൈലാഞ്ചിപ്പച്ചയില്‍ കുളിച്ചുകയറി. 
അലര്‍ച്ചയിലുടഞ്ഞ ബള്‍ബുകളില്‍
വെളിച്ചത്തിന്റെ യുഗങ്ങള്‍  പ്രതിഫലിച്ചുകിടന്നു. 

അനന്തതയിലെ ഇരുമ്പുതൂണുകളില്‍ 
വലിച്ചുകെട്ടിയിരുന്ന പകല്‍
നടുവെപ്പിളര്‍ന്ന്  രണ്ടറ്റങ്ങളിലേക്ക് മടങ്ങി. 

തിട്ട കെട്ടാത്ത ശബ്ദങ്ങളില്‍
ഭാഷ 
എല്ലാ രാജ്യങ്ങളിലേക്കും 
വിവര്‍ത്തനം ചെയ്യപ്പെട്ടു. 

ആശുപത്രി,
ഗ്രാമത്തിന്റെയും നഗരത്തിന്റെയും
തൂക്കുപാലങ്ങളെ പിന്നിലാക്കി
കടല്‍ത്തീരത്തേക്കോടി. 

വലയറ്റങ്ങളില്‍ നിന്ന് കുരുക്കുകളഴിഞ്ഞുവന്ന് 
മിന്നാമിനുങ്ങുകള്‍ 
നെഞ്ചിനു മേല്‍ മഞ്ഞവട്ടം വരച്ചു.

നമ്മളിപ്പോള്‍  
ഏത് യുഗത്തിലാണ്..?

Aug 12, 2011

പിളര്‍പ്പ്











ഗേറ്റിനിപ്പുറം രണ്ട് ചരല്‍ക്കൂനകള്‍
മലര്‍ന്നുകിടക്കുന്നവളെ
മെടഞ്ഞുനോക്കും തെങ്ങിന്‍തുമ്പുകള്‍ .

വലിയ വിളക്കുകളുടെ തെരുവുനാടകത്തില്‍ 
മരിച്ചുപോയവരഭിനയിക്കുന്നു.
കണ്ണുകള്‍ , തിളങ്ങുന്ന പല്ലുകള്‍
തലമുടിക്കൂനകള്‍ ,രാത്രിയുടെ മറുപാതികള്‍
വിരലുകള്‍ , രൂപം മാറുമിലകള്‍ .

വഴിയില്‍ വശങ്ങളില്‍ നെടുകെപ്പിളര്‍ന്ന വീട്;
മുറ്റം 
മണ്ണ്
മുറം പാടുന്ന പാട്ട്.
മുല്ല 
മുന്നില്‍ 
മുഖം നോക്കാതെ കാറ്റ്.

ഇടവേളകളില്‍ ആകാശം മടുത്ത്
താഴേക്കിറങ്ങുന്നവര്‍ .

ഓലകളുരുണ്ടുവീഴും
ചരല്‍ക്കൂനകള്‍ നികരും
കൊത്തുകല്ലുകളൊച്ചവെക്കുമ്പോള്‍
ആറാംകുന്നിലുണരും
ഒടുക്കത്തെപ്പിടച്ചിലില്‍
പുതിയ നാടകത്തിന്‍ തെളിച്ചം.

പിച്ചാത്തിപ്പിടിയിലെ തണുപ്പ്
പതിയെത്തിളയ്ക്കും വിശപ്പ്
ആഞ്ഞു കത്തുന്ന വിളക്ക്
മലര്‍ക്കെത്തുറന്ന ഗേറ്റ് 
അഴിഞ്ഞും പിരിഞ്ഞും റോഡ്‌
വെളിച്ചം നിറച്ച സൈക്കിള്‍ .

മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍
ആകാശത്തെ കൊളുത്തില്‍ നിന്നും
റോഡിലേക്ക് കര്‍ട്ടന്‍ വീഴുന്നു.
കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍
കുനിഞ്ഞിരിപ്പാണ് നമ്മള്‍ .

Apr 4, 2011

ആ മരം ഈ മരം













രത്തെക്കുറിച്ചുതന്നെ പറയുമ്പോള്‍ 
മറ്റൊന്നും വിചാരിക്കരുത്.
പിന്നാമ്പുറങ്ങളിലേക്ക് വേരുകളിറങ്ങി
മരമായിത്തീരുമോ എന്ന
സംശയം കൊണ്ടാണ്.

വളരെവളരെപ്പതുക്കെയാണത്.
ഓരോ ദിവസവും
ഓരോ നാരുകള്‍ മാത്രമുണ്ടായി
ഒട്ടുമറിയിക്കാതെ.

കഴുത്തിന്റെ നിറത്തിലേക്കും കനത്തിലേക്കും
ശരീരം ഒഴുകിയിറങ്ങി.
കൈകള്‍
രണ്ടു മുഴുച്ചില്ലകളെയും
പത്തു ചെറുചില്ലകളെയും പ്രസവിച്ചു.

ചുവട്ടില്‍
ഒന്നിരിക്കാന്‍ പാകത്തില്‍ തണലുമായി.

ഉമ്മറത്തേക്കോടിപ്പോകുന്ന തിളച്ച വെള്ളം
ഇടയ്ക്കിടെ കാല്‍ തെറ്റി വീഴും -
ചുവട്ടില്‍ത്തന്നെ.

നേരത്തോടു നേരം തിളച്ചുതന്നെ കിടക്കുമത്.
പറന്നുയരാനോ 
നനഞ്ഞിറങ്ങാനോ ആവാതെ.

എന്നിട്ടും 
അതേ ചൂടിന്റെ ഞരമ്പുകളോടി 
പൂവെന്നു തോന്നിക്കുമൊരു ചുവന്നയില.

കണ്ണുകള്‍ക്ക്‌
ഇത്

പൊ
ഴി
യും
കാ
ലം.