Nov 19, 2009

കണ്ണാടിയില്‍ കണ്ടത്......

ഊട്ടിയുറപ്പിച്ച വിശ്വാസങ്ങളില്‍-
നഷ്ടകാലങ്ങളെ പ്രാകി മടുത്തവര്‍
വന്നെത്തിനില്‍ക്കുന്നു ആദ്യമായ് നിന്നിലേ-
ക്കെന്നേക്കുമായ മഹാസത്യമേ..

കാവിവസ്ത്രങ്ങളില്‍ മൂടിപ്പുതപ്പിച്ച-
കാലന്റെ കണ്ണുകള്‍ കാണാതിരുന്നവര്‍,
പ്രണവസൂക്തങ്ങളെ രുദ്രാക്ഷമാലയില്‍ -
കോര്‍ത്ത കൊടുംപാപമറിയാതിരുന്നവര്‍,
കണ്ണില്‍ നുരഞ്ഞൊരു സീല്‍ക്കാരഭാവത്തെ
ദൈവചൈതന്യമായ് തെറ്റിദ്ധരിച്ചവര്‍,
കാമവെറികള്‍ തന്‍ കാളകൂടത്തിന്റെ-
ഗന്ധം വമിക്കുന്ന ആശ്രമോദ്യാനങ്ങള്‍
ഒന്നെത്തിനോക്കാന്‍ മേനക്കെടാതിത്ര നാള്‍
എല്ലാം പരമാ൪ത്ഥമെന്നു നിനച്ചുകൊണ്ടെന്നും
പടം വെച്ചു ധ്യാനിച്ചിരുന്നവര്‍ ,
വിശുദ്ധവസ്ത്രങ്ങളില്‍ ആഴത്തിലൊഴുകിയ-
ചോരപ്പുഴകളെ തടയാതിരുന്നവര്‍,
കുത്തിയ കത്തി വലിച്ചൂരി നില്‍ക്കുന്നോ-
രോമനപ്പുത്രനെ നോക്കാതിരുന്നവര്‍,
നൊന്തുപെറ്റമ്മയെ കൂട്ടിലടച്ചിട്ടു
വെള്ളം കൊടുക്കാതെ കൊല്ലാക്കൊലചെയ്ത്
ഒടുവില്‍ കിടന്ന പായോടൊത്തു നിര്‍ദ്ദയം
റോഡിലുപേക്ഷിച്ച സന്താനക്കൂട്ടത്തെ,
മക്കളില്‍ മക്കളെ സൃഷ്ടിച്ചു നിര്‍വൃതി-
പൂകുന്ന നാടിന്റെ പുത്തന്‍ മുഖങ്ങളെ,
തൊലിനിറം ടെസ്റ്റ്‌ ചെയ്തുള്ളില്‍ കടത്തുവാന്‍
വാതിലില്‍ റോബോട്ട് വെക്കും മൃഗങ്ങളെ,
വെട്ടിമെതിച്ചുചവച്ചയിരുട്ടിനെ-
യോര്‍ത്തു കരഞ്ഞു സ്വയം ശപിക്കുംനേരം
ഉള്ളിലുയരുന്ന കണ്മണിക്കൊഞ്ചലില്‍
ഇല്ലാത്തയച്ഛനെ തേടുന്ന കൈകളെ,
സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായ് മാത്രമെന്നെന്നും
കൊണ്ടുനടക്കുന്ന പട്ടിണിക്കാരനെ,
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ
തങ്ങളില്‍ മാത്രമൊതുങ്ങിയിരിപ്പവര്‍,
കണ്കളുണ്ടായിട്ടു കാര്യമില്ലെന്നാരോ
പണ്ടേ പറഞ്ഞു തഴമ്പിച്ചതാകിലും
ഓര്‍ക്കുക നമ്മളും നാളെയിതിന്‍ ബാക്കി-
പത്രങ്ങളാവില്ലെന്നാരു കണ്ടു?

Nov 8, 2009

ഒരിക്കല്‍ കൂടി മാത്രം...


ഒരിക്കല്‍ എന്റെ പ്രണയത്തെ വലിച്ചെറിഞ്ഞു നീ പോയി.. കണ്ണീരിന്റെ നിറവില്‍ ആത്മാവും സ്വപ്നങ്ങളും മാത്രം സ്വന്തമാക്കി നീ നടന്നകന്നത്‌ എന്തിനായിരുന്നു? ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ ബാക്കിയാക്കി, ഓര്‍മകളില്ലാത്ത ലോകത്തിന്റെ ഓളങ്ങളിലേക്ക് മൌനം കൊണ്ടുപോലും യാത്ര ചോദിയ്ക്കാതെ, നഷ്ടപ്പെടലിന്റെ വേദന കുത്തിയിറക്കി നിന്റെ യാത്ര അവസാനിച്ചു.. കാലം കാത്തുവെയ്ക്കുന്നതൊക്കെ കൈ നീട്ടി വാങ്ങാന്‍ മാത്രം വിധിയ്ക്കപ്പെട്ട മനുഷ്യന്റെ നിസ്സാരതയിലേക്ക് ഞാന്‍ കൂപ്പുകുത്തി വീഴുന്നു.. ധൈര്യം ചോര്‍ന്നുപോകുന്ന നിമിഷങ്ങളില്‍ സത്യത്തിന്റെ ആയുസ്സ്‌ കുറഞ്ഞുപോകും.. ചമയപ്പെട്ടതൊക്കെ യാത്ഥാര്‍ത്ഥ്യങ്ങളെ വെല്ലുമ്പോള്‍ പകുതി വെന്തു തീര്‍ന്ന ജീവിതവും കയ്യില്‍പിടിച്ച് ഞാന്‍ എന്തുചെയ്യും?? കാലാന്തരങ്ങളില്‍ എന്നെങ്കിലും നമ്മുടെ സംഗമം ഞാന്‍ സ്വപ്നം കാണുന്നു.. സ്വപ്നജീവിയെന്നു ലോകം പരിഹസിക്കുമ്പോഴും നിശബ്ദതയുടെ മുഖംമൂടി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കട്ടെ .. ജീവിതത്തിന്റെ അവസാനസ്വപ്നവും പൊലിയുന്നു..ഉള്‍ക്കടലിന്റെ ആഴങ്ങളിലേക്ക് ഞാന്‍ നിന്നെയും തേടി നീന്തിതുടങ്ങട്ടെ. ജന്മാന്തരങ്ങള്‍ നിനക്കായി ഞാന്‍ കാഴ്ച വെയ്ക്കട്ടെ.. ജനി- മൃതികളറിയാതെ ഓരോ നിമിഷവുo നിന്റെ ഹൃദയത്തിലുരുകി ഞാനില്ലാതാവട്ടെ ..

Nov 6, 2009

ആത്മാവിനു കൂട്ടായ്‌


ഓര്‍മ്മകളെല്ലാമൊതുക്കി വെയ്ക്കാം -എന്റെ
ഓമല്‍ക്കിനാക്കള്‍ തന്‍ ചെപ്പിനുള്ളില്‍
ഓലക്കീര്‍ഒന്നെടുത്താദ്യം കൊരുത്തൊരു
പൂവില്ലാ പൂമാലച്ചാര്‍ത്തുമുതല്‍


ആതുരമേതോ വിളിയുടെ സ്പന്ദനം
ആത്മാവിനുള്ളില്‍ തുളുമ്പി നില്‍ക്കെ
ആരുമറിയാതെ ആ നിമിഷങ്ങളില്‍
ആദ്യവസന്തമറിഞ്ഞു ഞാനും

ഞാറ്റുവേലക്കിളി പാടിയ പാട്ടിന്റെ
മാറ്റൊലി ചുറ്റും പരന്നുകേള്‍ക്കെ
ആറ്റുനോറ്റെന്നോ വിടര്‍ന്ന നിലാവിന്റെ
പൂവിളി പാലാഴിയായി മാറി

തൊട്ടുണ൪ത്തും വീണാതന്ത്രിയിലാകെ നിന്‍
ഗദ്ഗദങ്ങള്‍ രാഗ ഭാവമായി
ശ്രുതി ചേ൪ന്നു പാടിയ ഗീതികള്‍ഒ‍ക്കെയും
സ്മൃതികളില്‍ സംഗീതമായി മാറി

ഓര്‍മ്മയുടെ സോപാനങ്ങളില്‍



നിനവില്‍‍ നിലാവിന്‍ നീലിച്ച ചില്ലയില്‍
കനവിന്റെ പാതി തിരയുമ്പോഴും
ആഞ്ഞടിക്കും നോവുകാറ്റിന്റെ കൈകളില്‍
കുളിരിന്റെ കയ്യോപ്പിനലയുമ്പോഴും
ഇനിയൊന്നു കാണാത്ത വഴികളില്‍ യാത്രയുടെ
നിലയെന്തെന്നറിയാതെ നീറൂമ്പോഴും
മറവില്‍ മറഞ്ഞ നിന്‍ മന്ദഹാസങ്ങളില്‍
മറയുവാന്‍ എന്നും കൊതിക്കുന്നു ഞാന്‍
നറുമണo തോരാത്ത രാവതില്‍ നിന്നെയെന്‍
‍വാക്കിന്റെ താളമായ്‌ അലിയിച്ചതും
മഴനൂല് ചാര്‍ത്തിയ സന്ധ്യയില്‍ നീയെന്റെ
നോക്കിന്നു നാളമായ്‌ തെളിയുന്നതും
ഒരു റാന്തല്‍ തിരി വെളിച്ചത്തില്‍ പരസ്പരം
മിഴിമൊട്ടു മെല്ലെ വിരിയിച്ചതും
ഒടുവില്‍ പിണങ്ങി പരിഭവിച്ചെ൯ വിരല്‍-
ത്തുമ്പിനെ നോവിച്ചു പോകുന്നതും...
ഒരു മാത്ര കാണാതിരിക്കിലൊരായിരം
കവിതയെനിക്കായ്‌ കുറിച്ചിരുന്നു.
കാണുന്ന നേരം അതില്‍ നിന്‍ പ്രണയത്തിന്‍
‍മേമ്പൊടി ചാലിച്ച് തന്നിരുന്നു
തൂലികത്തുമ്പില്‍ വിരിഞ്ഞ വികാരങ്ങള്‍
ആത്മാവ് വായിച്ചെടുത്തീടവേ
കൺകളാലെന്‍ കരള്‍പ്പൂവിന്‍ അകത്തു നീ
കള്ളചെറുതേന്‍ ഒഴിച്ചിരുന്നു

ഏകാന്തതകളില്‍ നീയെന്റെ ജീവനില്‍
നിന്നെ പകര്‍ന്ന നിമിഷങ്ങളില്‍
‍ഹൃദയങ്ങള്‍ തമ്മില്‍ പറഞ്ഞു ചിരിച്ചത്‌
എന്തായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ?

നഷ്ടപ്പെടില്ലൊരു നാളിലും നമ്മുടെ
നിത്യപ്രണയത്തിന്‍ പൂമ്പോടികള്‍
ഇല്ല ഈ ജന്മം വേറൊരു സത്യവും
നമ്മളില്‍ നമ്മള്‍ ഒന്നായിടാതെ

നിശബ്ദമായ അലര്‍ച്ചകള്‍

കനവു കാണുവാന്‍ പേടിയാണിന്നെന്‍റെ
കനവിലൊക്കെയും കാട്ടുതീ മാത്രമായ്‌
കനലു കത്താതെ നീറ്റുന്നു ജീവന്‍റെ
വിരലുകള്‍ സ്വയം നിശ്ചലമാകുന്നു
ചിതലു തിന്നെന്റെയുള്ളില്‍ തുടിക്കുന്ന
കവിത പോലും വരണ്ടുപോകുന്നിതാ
മറവി , മാറാല ചാര്‍ത്തിയെന്‍ ചിന്തകള്‍
മറവിലെങ്ങോ നിമഞ്ജനം ചെയ്യുന്നു .

വ്യഥിതമാണ് മനസെങ്കിലും പ്രിയേ
വ്യഥകളൊക്കെയും മാറ്റിവെയ്ക്കുന്നു ഞാന്‍
കലഹമാണെന്‍റെയുള്ളിലെന്നാകിലും
ചിരി വരുത്താം മുഖത്തെങ്കിലും -വൃഥാ
ഉഴറി നില്‍ക്കുന്ന ജീവശ്വാസത്തിന്‍റെ
ശമന താളത്തിനുന്മാദമേകുവാന്‍
വരിക , പട്ടും പകിട്ടുമില്ലാതെ നീ
ഒരു നിമിഷത്തിലെല്ലാമൊതുക്കുവാന്‍ ..


സൌഹൃദപ്പൂട്ടു് ഭേദിച്ചൊരിക്കലെന്‍
പ്രണയവാതിലില്‍ മുട്ടിവിളിച്ചു നീ
ഒരു മഴശ്രുതി മീട്ടിയ സന്ധ്യയില്‍
ഗസലു പാടി തരിപ്പിച്ചതോര്‍ക്കുന്നു .
ഒരു കുടക്കീഴിലാ നടപ്പാതയില്‍
ചുടുവെയിലും മഴയുമറിഞ്ഞു നാം
ഒടുവിലൊറ്റയ്ക്ക് കത്തും മനസിന്‍റെ
നിഴലു മാത്രമായ് നീയും മറഞ്ഞുപോയ്‌ ..
ഇരുളുമോര്‍മതന്‍ നാലുകെട്ടില്‍ സ്വയം
ചിതയൊരുക്കി നീ മാഞ്ഞ തൃസന്ധ്യയില്‍
പിന്മുടിക്കെട്ടിലെന്നോ തിരുകിയ
അര്‍ച്ചനപ്പൂക്കള്‍ വാടിക്കരിഞ്ഞുപോയ്‌ .

ഇനി കിഴക്കേച്ചരിവിലെ കാറ്റില്ല ,
കിളി ചിലയ്ക്കില്ല , ചിറകൊച്ച കേള്‍ക്കില്ല
ഇടമുറിയാതെ എന്നുമുണര്‍ത്തിയ
കൃഷ്ണഗാഥകള്‍ മാറ്റൊലികൊള്ളില്ല
പുള്ളുവന്‍പാട്ടു് കേള്‍ക്കില്ല - ഈ കൊച്ചു
തോണിയില്‍ തുഴയേന്തി കുതിക്കില്ല
ഇടവഴിയിലെ ചെമ്മണ്‍പരപ്പിലാ
കരിമിഴിയിണ കാതോര്‍ത്തുനില്‍ക്കില്ല .

അലറിയെത്തുന്ന വര്‍ഷകാലങ്ങളില്‍
അകമടക്കി പൊതിയുന്നൊരമ്മയെ ,
അരുമയായ് ചേര്‍ത്തുനിര്‍ത്തി ,ഒരായിരം
കഥകള്‍ കേള്‍പ്പിച്ച മുത്തശ്ശിയമ്മയെ
മടിയിലെന്നും കിടന്നുറങ്ങാന്‍ കര-
ഞ്ഞൊടുവില്‍ പുഞ്ചിരി തൂകുന്ന കണ്‍കളെ,
ഒരു തിരശീല പോലെയാ ഓര്‍മ്മകള്‍
മുറിവുതിര്‍ക്കുന്നു അന്തരാളങ്ങളില്‍ .

ഒടുവിലത്തെ കവിതയ്ക്കുവേണ്ടി ഞാന്‍
വരികള്‍,വാക്കുകള്‍ ഒക്കെ തിരയുന്നു
മറവി ബാധിച്ചു , ചക്രവാളങ്ങളില്‍
വിഫലസൂര്യന്‍ എരിഞ്ഞടങ്ങുന്നിതാ ..
ഒടുവില്‍ സ്നേഹിതാ പിന്തിരിഞ്ഞീടവേ
പിന്‍നിഴലായ് നീ മാത്രമാകുന്നു
പിന്‍നിലാവും മറഞ്ഞുപോം വീഥിയില്‍
നിന്‍റെ കൈകളെന്‍ ദീപങ്ങളാവുന്നു …