Aug 12, 2011

പിളര്‍പ്പ്











ഗേറ്റിനിപ്പുറം രണ്ട് ചരല്‍ക്കൂനകള്‍
മലര്‍ന്നുകിടക്കുന്നവളെ
മെടഞ്ഞുനോക്കും തെങ്ങിന്‍തുമ്പുകള്‍ .

വലിയ വിളക്കുകളുടെ തെരുവുനാടകത്തില്‍ 
മരിച്ചുപോയവരഭിനയിക്കുന്നു.
കണ്ണുകള്‍ , തിളങ്ങുന്ന പല്ലുകള്‍
തലമുടിക്കൂനകള്‍ ,രാത്രിയുടെ മറുപാതികള്‍
വിരലുകള്‍ , രൂപം മാറുമിലകള്‍ .

വഴിയില്‍ വശങ്ങളില്‍ നെടുകെപ്പിളര്‍ന്ന വീട്;
മുറ്റം 
മണ്ണ്
മുറം പാടുന്ന പാട്ട്.
മുല്ല 
മുന്നില്‍ 
മുഖം നോക്കാതെ കാറ്റ്.

ഇടവേളകളില്‍ ആകാശം മടുത്ത്
താഴേക്കിറങ്ങുന്നവര്‍ .

ഓലകളുരുണ്ടുവീഴും
ചരല്‍ക്കൂനകള്‍ നികരും
കൊത്തുകല്ലുകളൊച്ചവെക്കുമ്പോള്‍
ആറാംകുന്നിലുണരും
ഒടുക്കത്തെപ്പിടച്ചിലില്‍
പുതിയ നാടകത്തിന്‍ തെളിച്ചം.

പിച്ചാത്തിപ്പിടിയിലെ തണുപ്പ്
പതിയെത്തിളയ്ക്കും വിശപ്പ്
ആഞ്ഞു കത്തുന്ന വിളക്ക്
മലര്‍ക്കെത്തുറന്ന ഗേറ്റ് 
അഴിഞ്ഞും പിരിഞ്ഞും റോഡ്‌
വെളിച്ചം നിറച്ച സൈക്കിള്‍ .

മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍
ആകാശത്തെ കൊളുത്തില്‍ നിന്നും
റോഡിലേക്ക് കര്‍ട്ടന്‍ വീഴുന്നു.
കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍
കുനിഞ്ഞിരിപ്പാണ് നമ്മള്‍ .