Feb 16, 2011

കാല്‍പ്പാടുകളില്ലാത്ത വീട്













ഇവിടെ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
കയറാതെ പോവാണോ..?

കാറ്റ്
എത്രവട്ടം
ഇതേ ചോദ്യത്തെ
ഒക്കത്തെടുത്ത്‌ പോയിട്ടുണ്ടാവും.

കേള്‍ക്കുമ്പോള്‍
പരസ്യമായൊരു ശൂന്യത നിറച്ച് 
ഇടയ്ക്കിടെയ്ക്കിവ
മുഖം കറക്കി നോക്കും.

ചുവന്നുചുവന്ന് കറുത്തുപോയ ചുണ്ടുകളും
കറുത്തുകറുത്ത് ചുവന്ന കണ്ണുകളും
ചുളിവുകളുള്ള നെറ്റിയും
വേണമെങ്കില്‍ സങ്കല്പ്പിച്ചോളൂ..
ഉണക്ക് പിടിച്ച കൈതക്കാട്ടില്‍
കാല്പ്പാടുകളില്ലാത്ത വീട്,
ഒഴിഞ്ഞ അയ,
നിലം പറ്റെയൊരു കിണര്‍ :

ക്യാന്‍വാസില്‍
വ്യക്തമായും കാണാന്‍ പാകത്തില്‍
തെളിഞ്ഞുകഴിയുമ്പോള്‍
ശബ്ദത്തിലേക്ക് മടങ്ങിവരണം.

ശബ്ദത്തിനും ശരീരമുണ്ടാവണം.
ഇത് പെണ്ണിന്റേത് തന്നെ.

കിട്ടുന്നില്ലേ
മുടിയറ്റത്തൊരു
മുല്ലപ്പൂമണം.

ഞാനാലോചിക്കുന്നത് അവളെപ്പറ്റിയല്ല.
അവളുടെ ചോദ്യവുമല്ല.

പുതിയ കൈതക്കാടുകളിലേക്ക്
ഓരോവട്ടവും
ഒളിച്ചുപോവുന്നവരെക്കുറിച്ചാണ്.

ആരുടെയെങ്കിലും
മുഖഛായയുണ്ടോയെന്ന്.