Sep 16, 2010

വയലറ്റ്

















ചില വൈകുന്നേരങ്ങള്‍ 
വയലറ്റ് പൂക്കള്‍ കൊണ്ട്
മൂടിക്കളയും 
ഓര്‍മ്മകള്‍ മുഴുവന്‍.

നരച്ച യാത്രകളില്‍
നഷ്ടപ്പെട്ട
പച്ചപ്പിന്റെ നിഴലുകളാണ്
ലോഡ്ജിലെ ഒറ്റമുറിയില്‍
തളര്‍ന്നുവീണ 
ബസ് ടിക്കറ്റുകള്‍ക്ക്.

അമ്മയെ 
വായിച്ചുതീര്‍ത്തത്
ഒറ്റയിരുപ്പിനിരുന്നാണ്. 
ഇളംവയലറ്റിലുള്ള
ഡയറിത്താളുകളില്‍ നിന്ന്
അമ്മ വന്നെത്താറുണ്ട് 
ഇടയ്ക്കെങ്കിലും.

ഒഴിച്ചിട്ട പാതിസീറ്റില്‍ 
അതേ നിറത്തില്‍ 
അടുത്തിരുന്നത് 
അമ്മ തന്നെയാവണം
പൂര്‍ത്തിയാവാത്ത
ഏതോ ചിത്രത്തിന്‍റെ
അടിക്കുറിപ്പ് പോലെ.

ഇപ്പോഴും
വിശ്വസിച്ചിട്ടില്ല
എഴുതിച്ചേര്‍ക്കുന്നതിനു മുന്നേ
അവരിറങ്ങിപ്പോയത്
വെള്ള പുതപ്പിച്ച 
മൌനത്തിലേക്കായിരുന്നെന്ന്. 

ആചാരങ്ങളുടെ 
കട്ടത്തഴമ്പുകളില്‍  
മരവിച്ചു കിടക്കുമ്പോഴും 
കൊതിച്ചിട്ടുണ്ടാവില്ലേ
വയലറ്റ്പൂക്കള്‍ തുന്നിയ
ഒരു പുതപ്പെങ്കിലും.

ചില വൈകുന്നേരങ്ങള്‍
എന്നെയും
കൂട്ടിക്കൊണ്ടുപോവുന്നത്
അവിടേക്കുതന്നെയാണ്  
വെളുപ്പിന് മുകളില്‍
പലവട്ടം പുതപ്പിച്ചുകൊടുത്ത
അതേ വയലറ്റിന്റെ
ഓര്‍മകളിലേക്ക്.