Jul 21, 2010

ചില നിസ്സഹായതകള്‍






















സത്യത്തില്‍
നാം തമ്മിലെന്താണ്?

സ്വന്തമാക്കലിന്റെ
കൂട്ടിവെയ്ക്കലുകളില്‍
കണ്ടെടുക്കാനായിട്ടില്ല
പേരുചൊല്ലി വിളിക്കാന്‍
എന്തെങ്കിലുമൊന്ന് .

അകലങ്ങളിലേക്ക്
വലിച്ചുകെട്ടിയ
ഒറ്റനൂലിന്റെ
അറ്റങ്ങളില്‍
വലിഞ്ഞുനില്പുണ്ട്
നമ്മള്‍ .

അല്ലെങ്കില്‍
ചിത്രത്തുന്നല്‍
കാത്തുകിടന്ന
അവ്യക്തമായ
പെന്‍സില്‍ വരകളില്‍
ജീവനോടെ
കത്തിത്തീര്‍ന്നിട്ടുണ്ടാവാം

വ്യവസ്ഥയില്ലാത്ത
ഡിക്ഷ്ണറിത്താളുകളില്‍
ഏതക്ഷരത്തിനു ചുവട്ടില്‍
കാത്തുകിടന്നാലാണ്
ഇനി നമുക്കൊരു
വാക്കനുവദിച്ചു കിട്ടുക..?

Jul 2, 2010

വീട്ടിലേക്കുള്ള വഴിയില്‍

ട്രാഫിക് ലൈറ്റുകള്‍
കൊഞ്ഞനംകുത്തുമ്പോള്‍
ഇടയ്ക്ക് വന്നുകയറിയ
ചെമ്പന്‍മുടിക്കാരനാണ്
മനസിലിപ്പോഴും

ഇളയ മകനോളം
പ്രായമുണ്ടാവും.
വിശപ്പിന്റെ
ചവര്‍പ്പ് കറന്നിട്ടാവണം
മനസ് പോലെ
മുഖവും കരുവാളിച്ചിരുന്നത്

"അവനെന്തെങ്കിലും
കൊടുത്തുവിട് -
നാശം "

സ്നേഹിതന്റെ
വെറുപ്പിറുന്നു വീഴുമ്പോള്‍
അവന്‌ നല്‍കാനൊരു
നോട്ടത്തിനു വേണ്ടി
പ്രയാസപ്പെട്ടത്..

ചളുങ്ങിയ
ചോറ്റുപാത്രത്തിന്‌
തീ പൊള്ളിയ സ്വപ്നങ്ങളുടെ
കനമുണ്ടായിരുന്നിരിക്കണം
അതുകൊണ്ടാവാം
അതത്രമേല്‍
ചേര്‍ത്തുപിടിച്ചിരുന്നതും.

വൈകുന്നേരത്തിന്റെ
തിരക്കുകളിലൂടെ
ട്രാഫിക് ലൈറ്റ്
മാറുന്നതിനു മുന്നേ
ഓടിയകലുമ്പോള്‍
അവനറിഞ്ഞിട്ടുണ്ടാവുമോ
സൈഡ്ഗ്ലാസിറക്കി
ഞാനവനെത്തന്നെ
നോക്കിയിരുന്നത്.

മനസുകൊണ്ടവനോട്
ഇനിയും
യാത്ര പറഞ്ഞിരുന്നില്ല

അതിനു മുന്‍പേ
കയ്യിലുണ്ടായിരുന്ന
പ്ലാസ്റ്റിക്ബാഗുകളില്‍
ഏറ്റവും പുതിയ
ഗെയിം സിഡിയ്ക്കു വേണ്ടി
മക്കള്‍
പിടുത്തമിട്ടിരുന്നു..