Aug 12, 2011

പിളര്‍പ്പ്











ഗേറ്റിനിപ്പുറം രണ്ട് ചരല്‍ക്കൂനകള്‍
മലര്‍ന്നുകിടക്കുന്നവളെ
മെടഞ്ഞുനോക്കും തെങ്ങിന്‍തുമ്പുകള്‍ .

വലിയ വിളക്കുകളുടെ തെരുവുനാടകത്തില്‍ 
മരിച്ചുപോയവരഭിനയിക്കുന്നു.
കണ്ണുകള്‍ , തിളങ്ങുന്ന പല്ലുകള്‍
തലമുടിക്കൂനകള്‍ ,രാത്രിയുടെ മറുപാതികള്‍
വിരലുകള്‍ , രൂപം മാറുമിലകള്‍ .

വഴിയില്‍ വശങ്ങളില്‍ നെടുകെപ്പിളര്‍ന്ന വീട്;
മുറ്റം 
മണ്ണ്
മുറം പാടുന്ന പാട്ട്.
മുല്ല 
മുന്നില്‍ 
മുഖം നോക്കാതെ കാറ്റ്.

ഇടവേളകളില്‍ ആകാശം മടുത്ത്
താഴേക്കിറങ്ങുന്നവര്‍ .

ഓലകളുരുണ്ടുവീഴും
ചരല്‍ക്കൂനകള്‍ നികരും
കൊത്തുകല്ലുകളൊച്ചവെക്കുമ്പോള്‍
ആറാംകുന്നിലുണരും
ഒടുക്കത്തെപ്പിടച്ചിലില്‍
പുതിയ നാടകത്തിന്‍ തെളിച്ചം.

പിച്ചാത്തിപ്പിടിയിലെ തണുപ്പ്
പതിയെത്തിളയ്ക്കും വിശപ്പ്
ആഞ്ഞു കത്തുന്ന വിളക്ക്
മലര്‍ക്കെത്തുറന്ന ഗേറ്റ് 
അഴിഞ്ഞും പിരിഞ്ഞും റോഡ്‌
വെളിച്ചം നിറച്ച സൈക്കിള്‍ .

മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍
ആകാശത്തെ കൊളുത്തില്‍ നിന്നും
റോഡിലേക്ക് കര്‍ട്ടന്‍ വീഴുന്നു.
കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍
കുനിഞ്ഞിരിപ്പാണ് നമ്മള്‍ .

Apr 4, 2011

ആ മരം ഈ മരം













രത്തെക്കുറിച്ചുതന്നെ പറയുമ്പോള്‍ 
മറ്റൊന്നും വിചാരിക്കരുത്.
പിന്നാമ്പുറങ്ങളിലേക്ക് വേരുകളിറങ്ങി
മരമായിത്തീരുമോ എന്ന
സംശയം കൊണ്ടാണ്.

വളരെവളരെപ്പതുക്കെയാണത്.
ഓരോ ദിവസവും
ഓരോ നാരുകള്‍ മാത്രമുണ്ടായി
ഒട്ടുമറിയിക്കാതെ.

കഴുത്തിന്റെ നിറത്തിലേക്കും കനത്തിലേക്കും
ശരീരം ഒഴുകിയിറങ്ങി.
കൈകള്‍
രണ്ടു മുഴുച്ചില്ലകളെയും
പത്തു ചെറുചില്ലകളെയും പ്രസവിച്ചു.

ചുവട്ടില്‍
ഒന്നിരിക്കാന്‍ പാകത്തില്‍ തണലുമായി.

ഉമ്മറത്തേക്കോടിപ്പോകുന്ന തിളച്ച വെള്ളം
ഇടയ്ക്കിടെ കാല്‍ തെറ്റി വീഴും -
ചുവട്ടില്‍ത്തന്നെ.

നേരത്തോടു നേരം തിളച്ചുതന്നെ കിടക്കുമത്.
പറന്നുയരാനോ 
നനഞ്ഞിറങ്ങാനോ ആവാതെ.

എന്നിട്ടും 
അതേ ചൂടിന്റെ ഞരമ്പുകളോടി 
പൂവെന്നു തോന്നിക്കുമൊരു ചുവന്നയില.

കണ്ണുകള്‍ക്ക്‌
ഇത്

പൊ
ഴി
യും
കാ
ലം.

Mar 13, 2011

വെളിച്ചമുള്ളൊരു രാത്രി കടം വാങ്ങണം

 


















പ്രത്യേകതകളില്ലാത്ത രാത്രിക്കിപ്പുറം
നമ്മുടേതല്ലാതാകുന്ന മിനുക്കങ്ങള്‍ .

കൈ തട്ടി മാറ്റില്ലെങ്കില്‍ ,
ഉടഞ്ഞതൊക്കെക്കൂട്ടി
നിന്നെ വീണ്ടും വാര്‍ത്തെടുത്താലോ.. ?

വീടിന്
ഇരിഞ്ഞുവെച്ചതുപോലൊരു നോട്ടം.
മുഖമുയര്‍ത്തിയെന്തെങ്കിലും പറഞ്ഞത്
ഓര്‍മ്മയിലടുത്തെങ്ങുമില്ല.

പുലര്‍ച്ചെ,
പഞ്ഞിമരങ്ങള്‍ക്കൊപ്പം
പതിവുനടത്തമുള്ളതല്ലേ നിനക്ക്..?
മറക്കേണ്ട;
വലിയതൊപ്പിവെച്ച കുന്നു കയറി
ഒരു ദിവസത്തേക്കുള്ള വെയിലും ചുരണ്ടിയെടുത്ത്
തിരികെപ്പോരാനുള്ളതാണ്.

പുകപുതച്ച ദൂരത്തുള്ള 
കണ്ടിട്ടില്ലാത്ത സുഹൃത്തിന്റെ പേര്
ചിന്തിച്ചുചിന്തിച്ചാണ്
നിന്‍റെ ചിരിയ്ക്ക് ചാരം പുരണ്ടത്.
അവനോ(അവള്‍ക്കോ) വേണ്ടിയെഴുതിയ കവിത മാത്രമല്ലേ 
നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി
പൊതിഞ്ഞുകെട്ടി
വീട്ടിലേക്ക് കൊണ്ടുവന്നിട്ടുള്ളൂ ..?

പഴുത്ത പ്ലാവിലകള്‍
ഉണക്കയീര്‍ക്കിലി കൊണ്ട് കൊത്തിച്ച്
പഴയപോലൊരു വീട് കെട്ടുകയാണവര്‍ .
ഉളി തെറ്റിക്കൊള്ളാത്ത 
ഒരു മുറിവെങ്കിലും ബാക്കിയുണ്ടെങ്കില്‍ 
അതിനുള്ളില്‍ നമുക്കൊരുക്കിയ മുറിയില്‍
ഇന്ന് രാത്രി 
വീണ്ടുമൊരു കടലിരമ്പും! 

Feb 16, 2011

കാല്‍പ്പാടുകളില്ലാത്ത വീട്













ഇവിടെ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
കയറാതെ പോവാണോ..?

കാറ്റ്
എത്രവട്ടം
ഇതേ ചോദ്യത്തെ
ഒക്കത്തെടുത്ത്‌ പോയിട്ടുണ്ടാവും.

കേള്‍ക്കുമ്പോള്‍
പരസ്യമായൊരു ശൂന്യത നിറച്ച് 
ഇടയ്ക്കിടെയ്ക്കിവ
മുഖം കറക്കി നോക്കും.

ചുവന്നുചുവന്ന് കറുത്തുപോയ ചുണ്ടുകളും
കറുത്തുകറുത്ത് ചുവന്ന കണ്ണുകളും
ചുളിവുകളുള്ള നെറ്റിയും
വേണമെങ്കില്‍ സങ്കല്പ്പിച്ചോളൂ..
ഉണക്ക് പിടിച്ച കൈതക്കാട്ടില്‍
കാല്പ്പാടുകളില്ലാത്ത വീട്,
ഒഴിഞ്ഞ അയ,
നിലം പറ്റെയൊരു കിണര്‍ :

ക്യാന്‍വാസില്‍
വ്യക്തമായും കാണാന്‍ പാകത്തില്‍
തെളിഞ്ഞുകഴിയുമ്പോള്‍
ശബ്ദത്തിലേക്ക് മടങ്ങിവരണം.

ശബ്ദത്തിനും ശരീരമുണ്ടാവണം.
ഇത് പെണ്ണിന്റേത് തന്നെ.

കിട്ടുന്നില്ലേ
മുടിയറ്റത്തൊരു
മുല്ലപ്പൂമണം.

ഞാനാലോചിക്കുന്നത് അവളെപ്പറ്റിയല്ല.
അവളുടെ ചോദ്യവുമല്ല.

പുതിയ കൈതക്കാടുകളിലേക്ക്
ഓരോവട്ടവും
ഒളിച്ചുപോവുന്നവരെക്കുറിച്ചാണ്.

ആരുടെയെങ്കിലും
മുഖഛായയുണ്ടോയെന്ന്.