Dec 24, 2009

ചിതയെരിയുമ്പോള്‍

നഷ്ടങ്ങളൊക്കെയും എന്നിലേല്‍പ്പിച്ചു നീ
പൊയ്ക്കൊള്‍ക സന്ധ്യ രാവാകുന്നിതാ
തിരി താഴ്ത്തിവയ്ക്കുക എന്നില്‍ പടര്‍ത്തിയ
ചെമ്മണ്‍വിളക്കിന്‍ തെളിഞ്ഞ വെട്ടം

ചമയങ്ങളെല്ലാം അഴിഞ്ഞുവീഴട്ടെ നിന്‍
നിറമിഴിവെട്ടത്തിലിന്നുതന്നെ
ചായങ്ങള്‍ കൂട്ടി തുടുപ്പിച്ചതൊക്കെയും
ചാവട്ടെ അന്തരാത്മാവിനുള്ളില്‍
കത്തിപ്പടര്‍ന്നൊരു പ്രണയസങ്കീര്‍ത്തനം
താളം പിഴച്ചു നിലച്ചിടട്ടെ.
തുലയട്ടെ നേരിനാല്‍ ചേര്‍ത്തുപിടിച്ചൊരെന്‍
സ്വപ്നവും മോഹവും സങ്കല്‍പ്പവും

പകലുകള്‍ മായുന്നതും കാത്തു പണ്ടു നീ
പതിവായി പടി മേലെയേറി നില്‍ക്കെ
സായന്തനങ്ങളില്‍ പ്രണയതീര്‍ത്ഥത്തിന്റെ
സാന്ധ്യരാഗങ്ങളോ പൂത്തുനിന്നു
ചെമ്പകചില്ലയില്‍ ചേക്കേറുവാന്‍ വന്ന
മൈനകള്‍ ചുണ്ടോടുരുമ്മിടുമ്പോള്‍
പാളിനോക്കും കണ്മുനകളില്‍ നാണത്തിന്‍
നൈവേദ്യമെത്ര നിറഞ്ഞിരുന്നു.

നോക്കിക്കൊതിപ്പിച്ചിരുന്നു നീ ഓര്‍മ്മകള്‍
എത്തിനോക്കാത്ത മനസ്സു നീളെ
കാട്ടിക്കൊതിപ്പിച്ചു കവിതകള്‍ തിങ്ങിയ
ഹൃദയസ്വപ്നത്തിന്‍ ഇടനാഴികള്‍

നീണ്ട കൈവിരലുകള്‍ എത്രയോ വട്ടമെന്‍
നെറ്റിയില്‍ ചന്ദനം തൊട്ടു നിന്നു
ഇരുളു കാ൪ന്നില്ലാതെയായ വികാരങ്ങള്‍
ഇതളുകളായി പൊഴിച്ചുതന്നു
നെഞ്ചുമാത്മാവും തളിര്‍ക്കുന്ന സന്ധ്യയില്‍
നെഞ്ചോട്‌ ചേര്‍ന്ന് കിതച്ചിരുന്നു
ഉച്ചവെയില്‍ വന്നു താരാട്ടുപാടുമ്പോള്‍
കവിളത്തു നനവു ചാലിച്ചുതന്നു

എരിയുന്ന മൌനം വകഞ്ഞു മാറ്റി-എന്നി-
ലലിയുന്ന ചൈതന്യമായ് തെളിഞ്ഞു
മറയുന്ന യൌവനമോഹങ്ങളില്‍-എന്റെ
ആത്മാവു വായിച്ചു കൂട്ടിരുന്നു
ഓര്‍മ്മകളിരുളും കഴിഞ്ഞകാലത്തിന്റെ
ഓരോ മിടിപ്പും അറിഞ്ഞ നേരം
ഹൃദയാക്ഷരങ്ങളില്‍ എന്നെ ജ്വലിപ്പിച്ചു
നിന്‍ ചക്രവാളത്തിന്‍ സൂര്യനാക്കി

കനവിലെത്താറുണ്ട് നീയും നീ പ്രണയിച്ച
ഞാനും, നാമൊരുമിച്ച തീരങ്ങളും
നിനവിലോര്‍ക്കാറുണ്ട് പിഞ്ചു കാല്‍വയ്പ്പുകള്‍
കണ്മഷിക്കൂടുകള്‍, കൈവളപ്പൊട്ടുകള്‍
നാട്ടുമാന്തോപ്പുകള്‍, കാല്‍തെറ്റി വീണ
കല്‍പ്പടവും കുളങ്ങളും അരയാല്‍ത്തറയും
പിന്നെ നീ ഏറെയാശിച്ച ത്രിസ്സന്ധ്യയും
ഉടയാതെ സൂക്ഷിച്ച കുങ്കുമച്ചെപ്പും

1 comment:

പാട്ടോളി, Paattoli said...

കനവിലെത്താറുണ്ട് നീയും നീ പ്രണയിച്ച
ഞാനും, നാമൊരുമിച്ച തീരങ്ങളും....

ഉവ്വു കുട്ട്യേ,
അതങ്ങിനെ തന്ന്യാ...