Jan 8, 2010

ബലിതര്‍പ്പണം..

ഊര്‍ന്നുവീണ പൊതിച്ചോറ്
കാക്കകള്‍ കൊത്തിവലിക്കുന്നു.
ചിതറിയ വറ്റില്‍
ഏതോ അച്ഛന്റെ വിയര്‍പ്പുണ്ട്
അമ്മയുടെ കണ്ണീരുണ്ട്,
സ്വയംനിന്ദയുണ്ട്,
പൊതിയഴിഞ്ഞെക്കുമെന്ന ഭയമുണ്ട്...
----------------------------------
വാട്ടിയ വാഴയില അവനെന്തിന്,
വില കൂടിയ പാത്രങ്ങളില്‍
വിഭവങ്ങള്‍ തയാറാണ്
അവന്റെ ലോകത്ത്
പൊതിച്ചോറിന്റെ
വിയര്‍പ്പുമണം ഓര്‍മിപ്പിച്ചത്
അച്ഛന്റെ മെഴുക്കു കൈകളാണ്.
അമ്മയുടെ മുറുക്കാന്‍പല്ലുകളാണ്
തെക്കോട്ടിരുന്നു മുടി കോതുന്ന
അനിയത്തിയുടെ
തണുത്ത നിശ്വാസമാണ് ..
ബന്ധങ്ങളുടെ
അഴുകിയ നാറ്റമാണ്...
--------------------------
അറയ്ക്കുന്ന വിഴുപ്പാണത് ,
തുറന്നാല്‍ ദഹിക്കും വരെ
നാവില്‍ ചുമക്കേണ്ടി വരും.
ഉപേക്ഷിക്കലാണെളുപ്പം
---------------------------
കാക്കകളുടെ ആക്രമണത്തില്‍
വാഴയില കീറിപ്പറിഞ്ഞിരുന്നു..
ബന്ധങ്ങള്‍ക്ക് ബലിയുമിട്ട്
അവന്‍ വീണ്ടും തിരക്കുകളിലേക്ക്..

No comments: